ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്’ തടയാനുള്ള നീക്കം തകര്‍ത്ത് കര്‍ഷക മുന്നേറ്റം. പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തി കടക്കാനുള്ള കര്‍ഷകരെ തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എന്നാല്‍ ബാരിക്കേഡുകള്‍ നദിയില്‍ എറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. അതിര്‍ത്തി കടന്ന കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. പോലീസിനു നേര്‍ക്ക് കല്ലേറ് നടത്തിയാണ് കര്‍ഷകര്‍ തിരിച്ചടിച്ചത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് കര്‍ഷക പ്രതിഷേധത്തെ ബി.ജെ.പി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ നേരിട്ടത്. അതിര്‍ത്തിയില്‍ ബി.എസ്.എഫ് സേനയെ വരെ വിന്യസിച്ചാണ് കര്‍ഷകരെ നേരിട്ടത്.
ഡല്‍ഹി മെട്രോ തലസ്ഥാന നഗരത്തിലും സമീപ നഗരങ്ങളിലും നടത്തുന്ന സര്‍വീസ് ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡല്‍ഹി-ഫരീദാബാദ് അതിര്‍ത്തിയില്‍ ഡ്രോണുകളെയും നിരീക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് നാളെ ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
അതേസമയം, സമാധാനപരമായി പ്രതിഷേധിക്കുന്ന കര്ഷഷകരെ തടയുന്നത് തെറ്റാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. കേന്ദ്രത്തിന്റെ മൂന്ന് കര്‍ഷക ബില്ലുകളും കര്‍ഷക വിരുദ്ധമാണ്. ഈ ബില്ലുകള്‍ പിന്‍വലിക്കുന്നതിന് പകരം സമാധാനപരമായി സമരം നടത്തുന്നതില്‍ നിന്ന് കര്‍ഷകരെ തടയുകയാണ്. ജലപീരങ്കി വരെ കര്‍ഷകര്‍ക്കെതിരെ പ്രയോഗിക്കുന്നു. ഇത് കര്‍ഷകരോടു കാണിക്കുന്ന അനീതിയാണ്. സമാധാനപരമായി സമരം ചെയ്യാന്‍ അവര്‍ക്ക ഭരണഘടനാപരമായി അവകാശമുണ്ട്.- കെജ്രിവാള് ട്വീറ്റ് ചെയ്തു. ബില്ലിനെ എതിര്‍ത്തായിരുന്നു എഎപി പാര്‍ലമെന്റില്‍ വോട്ട് ചെയ്തത്.