കോഴിക്കോട്: കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ രോഗികളില്‍ 70 ശതമാനവും വൃക്കരോഗികള്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വേണ്ടത്ര ഡയാലിസിസ് സൗകര്യം ഒരുക്കാന്‍ ആശുപത്രിക്ക് സാധിച്ചിട്ടില്ല.
കോവിഡിനു ത്രിതല ചികിത്സ സൗകര്യം നല്കുന്ന മെഡിക്കല്‍ കോളജില്‍ രോഗികളുടെ ബാഹുല്യമാണ് ചികിത്സയെ ബാധിക്കുന്നത്. 325 കോവിഡ് രോഗികളാണ് ശനിയാഴ്ചത്തെ കണക്കുപ്രകാരം മെഡിക്കല്‍ കോളജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായി ചികിത്സയിലുള്ളത്. ഗുരുതര കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് കോവിഡ് ഗുരുതരമാകുന്നത്. അത്തരക്കാര്‍ക്ക് കോവിഡ് ചികിത്സക്കൊപ്പം ഒാരോ അസുഖത്തിനും പ്രത്യേക ചികിത്സയും ആവശ്യമാണ്. ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസ് നടത്തുന്ന വൃക്കരോഗികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും. ഡയാലിസിസിന് കാത്തുനില്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഈയടുത്ത ദിവസം 15ാം വാര്‍ഡില്‍ വീണ്ടും അഞ്ച് ഡയാലിസിസ് യൂനിറ്റുകള്‍ തുടങ്ങി. ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യാന്‍ നാലു മണിക്കൂര്‍ ആവശ്യമാണ്. ഏഴ് യൂനിറ്റുകള്‍ ഉണ്ടെങ്കില്‍ പോലും ഇത്രയധികം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കുന്നില്ല.
ഡയാലിസിസിനായി വിവിധ സെന്ററുകളെ സമീപിക്കുകയും അവിടെനിന്ന് കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്ന് വൃക്കരോഗ വിദഗ്ധനായ ഡോക്ടര്‍ ഇ.കെ. ജയകുമാര്‍ പറഞ്ഞു.
അതേസമയം, ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസ് ചെയ്തുവരുന്നവര്‍ക്ക് അത്രതവണ ഉള്ള ചികിത്സസൗകര്യം നിലവില്‍ ലഭിക്കുന്നില്ല. എന്നാല്‍ അത് അവരുടെ ആരോഗ്യത്തെ ബാധിക്കാത്തവിധത്തില്‍ മെഡിക്കല്‍ കോളജില്‍ കൈകാര്യംചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജീവന് ഭീഷണിയുണ്ടെന്ന് കണ്ടാലുടന്‍ കൂടുതല്‍ ഡയാലിസിസ് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു.