ജമ്മു കശ്മീര്‍: കശ്മീരിനായി മോദിയുടെ മുന്നിലേക്ക് ഒരു പിച്ചച്ചട്ടിയുമായി പോകില്ലെന്ന് തുറന്നടിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കശ്മീരിനായുള്ള തങ്ങളുടെ പോരാട്ടം കോടതിയിലാണെന്നും ഇന്ത്യാടുഡേക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഗുപ്കാര്‍ കമ്മീഷന് കീഴില്‍ പീപ്പിള്‍ അലയന്‍സ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കേന്ദ്ര സര്‍ക്കാരിനോട് യാചിക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നില്ല. ഞങ്ങളുടെ യുദ്ധം സുപ്രിം കോടതിയിലാണ്. മോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകാന്‍ ഞാന്‍ തയ്യാറല്ല. ഒരു സര്‍ക്കാരും ഏറെ കാലം വാഴില്ല. ഞങ്ങള്‍ കാത്തുനില്ക്കും. പാത്രത്തിലുള്ളതിനെ തിളപ്പിച്ച് കൊണ്ടേയിരിക്കും. ഒരിക്കലും വിട്ട് കൊടുക്കില്ല,’ ഉമര്‍ അബ്ദുള്ള പറഞ്ഞു.
ഇത് ഒരു അവസരവാദ സഖ്യംല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ആഗസ്റ്റ് നാലിന് സംഭവിച്ചതിന്റെ തുടര്‍ച്ചയാണിത്. ഞങ്ങളില്‍ പലരേയും തടവിലാക്കപ്പെട്ടത് കണ്ടപ്പോള്‍ തന്നെ അടിസ്ഥാനപരമായ പ്രക്രിയ ആരംഭിച്ചിരുന്നു. ശരിയായ പേരും രൂപവും ആശയവും കണ്ടെത്താനാണ് ഇപ്പോള്‍ ഞങ്ങള്‍ കൂടിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താഴ്വരയിലെ രാഷ്ട്രീയം എന്നു പറയുന്നത് തന്നെ അവിടുത്തെ ആര്‍ട്ടിക്കിള്‍ 370 ഉള്‍പെടെയുള്ള പ്രശ്നങ്ങളാണ്. അതിനെ എങ്ങിനെയാണ് രാഷ്ട്രയീത്തില്‍ നിന്ന് വേര്‍തിരിക്കുക. ഭരണഘടനാവിരുദ്ധമായും നിയമവിരുദ്ധമായും ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത് തിരികെ ലഭിക്കാനുള്ള ഭരണഘടനാപരവും സമാധാനപരവുമായ മാര്‍ഗമാണിത്. ഒരു ലക്ഷ്യത്തില്‍ മാത്രമൂന്നിയുള്ള രാഷ്ട്രീയമാണോ ഈ സഖ്യമെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.
ഏറെ നാള് തുറങ്കലിലടക്കപ്പെട്ട ശേഷം പുറത്ത് വരുന്ന ഒരാള്‍ക്ക് സന്തോഷം ഉണ്ടാവുമോ എന്നായിരുന്നു കേന്ദ്രത്തിനെതിരെ ഉമര്‍ അബ്ദുള്ളയുടെ ദേഷ്യമാണോ കാണുന്നത് എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി.
‘പൊതു സുരക്ഷാ നിയമത്തിന്റെ പേരുപറഞ്ഞ് കാലങ്ങളായി എന്നെ തടവിലാക്കി. അത് എന്റെ ജനതയ്ക്കെതിരായ ഭീഷണിയായി ഞാന്‍ കണക്കാക്കുന്നു. എന്റെ ദേഷ്യത്തെ ചോദ്യം ചെയ്യരുത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ തുറങ്കിലടച്ചവരെക്കുറിച്ചൊന്നും ചോദിക്കാത്തത്?,’ഉമര്‍ അബ്ദുള്ള ചോദിച്ചു.
ഞങ്ങളുണ്ടാക്കുന്ന സഖ്യം ആളുകളെ അലോസരപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തങ്ങളും രാഷ്ട്രീയപാര്‍ട്ടികളാണെന്നും ലഡാക്കിലെ മറ്റുള്ളവരില്‍ നിന്നും തങ്ങള്‍ എന്താണ് വ്യത്യസ്തമായി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
മെഹ്ബൂബ മുഫ്തി 14 മാസത്തോളവും താന്‍ ഒന്‍പത് മാസത്തോളവും തന്റെ പിതാവ് മാസങ്ങളോളവും തടവിലായിരുന്നു. ഇത്രയും സമയം തന്നെ ധാരാളമായിരുന്നു ഒരു ബദല്‍ നീക്കം നടത്താനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ സഖ്യം രൂപീകരിച്ചത്.
ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.എം) എന്നിവരാണ് സഖ്യരൂപീകരണത്തില്‍ സന്നിഹിതരായത്.
ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. മെഹബൂബ മുഫ്തിയ്ക്ക് പുറമെ കശ്മീരിലെ പ്രധാന നേതാക്കളായ, ഉമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, തരിഗാമി എന്നിവരേയും തടങ്കലിലാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്.