ന്യൂഡല്‍ഹി: കൊറോണ രോഗ ബാധയെക്കാള്‍ വൈറസിന്റെ ജനിതകമാറ്റമാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രിട്ടണിലായിരുന്നു ആദ്യം വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇന്ന് പല രാജ്യങ്ങളിലേക്കും അതിവേഗ വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം വ്യാപിച്ചിരിക്കുകയാണ്. വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.
വൈറസിന്റെ വകഭേദത്തെ ഇതുവരെ കണ്ടെത്തിയത് ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് വഴിയായിരുന്നു. ജീനോം സീക്വന്‍സിംഗ് വഴി നടത്തുന്ന ടെസ്റ്റിന്റെ ഫലം പുറത്തുവരാന്‍ ഏകദേശം രണ്ടു ദിവസം വരെ സമയമെടുക്കും. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ വകഭേദത്തെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്) ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.
ഫെലൂഡ ടെസ്റ്റിലൂടെയാണ് ഏറ്റവും വേഗതയില്‍ കൊറോണ വൈറസ് വകഭേദത്തെ കണ്ടെത്തുന്നത്. റേ(ray) എന്നാണ് ഈ ടെസ്റ്റിന് നല്‍കിയിരിക്കുന്ന പേര്. അന്തരിച്ച ബംഗാളി സംവിധായകന് സത്യജിത് റേയോടുള്ള ആദര സൂചകമായാണ് റേ(റാപ്പിഡ് വേരിയന്റ് അസ്സായ്) എന്ന് പേര് നല്‍കിയത്. ലിറ്റ്മസ് പേപ്പറിന് സമാനമായ പേപ്പര്‍ ഉപയോഗിച്ചാണ് റേ ടെസ്റ്റ് നടക്കുന്നത്.
കാസ് 9 എന്ന പ്രോട്ടീനാണ് റേ പേപ്പറില്‍ ഉപയോഗിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട ഭാവിയില്‍ വരാനിരിക്കുന്ന ഏത് രോഗവും റേ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം.