തൃശൂര്‍: നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ സ്വര്‍ണക്കടത്ത് കേസ് പ്രതി ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ‘വേദന മാറി’. ഇന്നലെ പരിശോധനയ്ക്ക് തൊട്ടുമുന്‍പ് സ്വപ്ന വിസമ്മതം അറിയിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടുവാങ്ങാനായെത്തിയ മെഡിക്കല്‍ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന ഇപ്പോള്‍ വേണ്ടെന്നും സ്വപ്ന അറിയിക്കുകയായിരുന്നു.
– സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വപ്നയെയും വയറുവേദനയെ തുടര്‍ന്ന് എന്‍ഡോസ്കോപ്പിക്ക് വിധേയനായ കെ ടി റമീസിനെയും ജയിലിലേക്ക് തിരിച്ചയച്ചു. സ്വപ്നയുടെ ആശുപത്രി വാസം നാടകമായിരുന്നുവെന്ന സംശയമാണ് ജയില്‍വകുപ്പിനുള്ളത്. സ്വപ്നയെയും റമീസിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ്. മൊഴിയിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം ഉറപ്പാക്കിയതെന്ന സംശയമാണ് അന്വേഷണ സംഘത്തിന് അടക്കമുള്ളത്.
–
നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് ജയിലിലേക്ക് മടക്കി. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും ജയില്‍ സൂപ്രണ്ടുമാര്‍ പൊലീസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ആശുപത്രി സെല്ലിനുള്ളില്‍നിന്ന് ഫോണ്‍ ചെയ്തെന്ന സൂചന ലഭിച്ചതോടെയാണ് ആശുപത്രിവാസം ആസൂത്രിതമെന്ന സംശയം ശക്തമായത്.
രണ്ടാമതും സ്വപ്നയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇസിജി, എക്കോ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടിരുന്നില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയെങ്കിലും ഇവര്‍ നെഞ്ചുവേദന ശക്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആന്‍ജിയോഗ്രാം നിര്‍ദേശിച്ചത്. റമീസിന് എന്‍ഡോസ്കോപ്പി പരിശോധനയില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. മെഡിക്കല്‍ ബോര്‍ഡ് വീണ്ടും യോഗംചേര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഇരുവരെയും ജയിലിലേക്കു തിരിച്ചയച്ചു. സ്വപ്ന സുരേഷിനെയും കെ ടി റമീസിനെയും മെഡിക്കല്‍ കോളജിലെ സെല്ലില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി നിഷേധിച്ചു. അന്വേഷണ ഏജന്‍സിയുടെയോ കോടതിയുടെയോ ജയില്‍ അധികൃതരുടെയോ അനുമതിയില്ലാതെയാണ് ഇവര്‍ എത്തിയത്.